Sunday, March 9, 2014

കൃത്യത

ഉണര്‍ച്ചയ്ക്കും ഉറക്കത്തിനുമിടയില്‍ 
മടുപ്പിക്കുന്ന കൃത്യത...
എല്ലാ താളവും തെറ്റിക്കണം..
സമയസൂചികള്‍ ചലിക്കാതിരിക്കണം...
സൂര്യന്‍ പടിഞ്ഞാറുദിചോട്ടെ...
അസ്തമിക്കണമെന്ന് ആര്‍ക്ക് നിര്‍ബന്ധം?
വഴികളോരോന്നും വേര്‍പിരിഞ്ഞു 
ഇല്ലാതായെങ്കില്‍?
ഒരു വഴി ആകാശത്തേയ്ക്ക് തുറക്കട്ടെ...
ഒന്നു കടലിലേയ്ക്കും...
ഉടല്‍ പകുത്ത് പറക്കാം..ഒഴുകാം...

Tuesday, March 4, 2014

.സത്യമായ നുണകള്‍

നുണ നുണഞ്ഞപ്പോള്‍
കണ്ണുകള്‍ നിറഞ്ഞു..
മനമൊഴിഞ്ഞു.
നുണകള്‍ക്ക് മിഠായിമധുരമല്ല,
ഭൂതകാലത്തിന്റെ 
തീച്ചൂടാണ്;
പെയ്തൊഴിഞ്ഞ സങ്കടങ്ങളുടെ 
മടക്കമാണ്.
ഞാന്‍ മരിക്കുമ്പോള്‍ 
ആദ്യം പറഞ്ഞ നുണയാലൊരു റീത്ത് 
പാദത്തില്‍ വയ്ക്കണം..
രണ്ടാമത്തെ നുണ കൊണ്ടുള്ളത്
ശിരസ്സിന് തൊട്ട് താഴെ..
ദേഹം മുഴുവന്‍ മൂടിയാലും
ബാക്കിയാവും നുണ റീത്തുകള്‍...
നീ പറഞ്ഞ നുണകളില്‍
പൊതിഞ്ഞു വചെന്നെ കത്തിക്കുക.
അവളെന്‍റെ ആരുമല്ലെന്നൊരു
സത്യം പറയുക..