Sunday, September 29, 2013

മറക്കുന്നില്ല ഓര്മ്മ കള്‍



പാലക്കാട് നവോദയ വിദ്യാലയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ അന്ന്‍ രാത്രി ഉറക്കത്തിന്റേതായിരുന്നില്ല; ഓര്‍മ്മകളുടേതായിരുന്നു.പെരുമഴ പെയ്യുന്ന പാതിരാവില്‍ പഴയ ഓഫീസ് കെട്ടിടത്തിന്റെ മുന്നിലെ ആല്‍ച്ചുവട്ടില്‍ പകച്ചു നില്‍ക്കുകയായിരുന്നു..ആദ്യമായി സ്കൂളില്‍ പോകുന്ന കുട്ടിയുടെ അമ്പരപ്പോടെ.

പോസ്റ്റ് ഡിപ്ളോമ പഠനം തീരുന്നതും ആദ്യമായി അഭിമുഖീകരിച്ച ഇന്‍റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെടുന്നതും 91 ഡിസംബറില്‍ ആണ്. ഭര്‍തൃവീട്ടിലായിരുന്ന എന്നെ നിനക്കൊരു registered letter ഉണ്ടെന്ന് പോസ്റ്റ്മാന്‍ പറഞ്ഞു എന്ന്‍ അമ്മ വിളിച്ചറിയിച്ചപ്പോള്‍ തന്നെ appointment letter ആകും എന്നൂഹിച്ചിരുന്നു. ഇന്‍റര്‍വ്യുവിനായി നടത്തിയ ബാംഗ്ളൂര്‍ യാത്രയുടെ ഹാങോവറിലായിരുന്നു, അപ്പോഴും ഞങ്ങള്‍. നെടുപുഴ പോസ്റ്റോഫീസിന്റെ മുകളിലത്തെ പടിയില്‍ നിന്ന്‍ കവര്‍ ഒപ്പിട്ടു വാങ്ങി , താഴെ ബൈക്കിലിരിക്കുന്ന അജിയുടെ കൈയില്‍ കൊടുത്ത് കണ്ണടച്ച് നിന്നു, ഞാന്‍ . മലമ്പുഴയാണ് പോസ്റ്റിങ് എന്നറിഞ്ഞപ്പോള്‍ ആശ്ചര്യവും സന്തോഷവും നിറഞ്ഞു. വീടിന് ഏറ്റവും അടുത്തുള്ള നവോദയ സ്കൂള്‍.
തൊട്ടടുത്ത ദിവസം തന്നെ അജിയും ഞാനും സന്തതസഹചാരിയായ ബുള്ളറ്റില്‍ മലമ്പുഴ നവോദയ ലക്ഷ്യമാക്കി യാത്ര തിരിച്ചു. പൊട്ടിച്ചിരിച്ച്, പാട്ടുപാടി, ചേര്‍ന്നിരുന്നൊരു കുടു കുടു യാത്ര. മലമ്പുഴ ഡാമിലേയ്ക്കുള്ള വഴിയില്‍ നിന്ന്‍ സ്കൂള്‍ ബോര്‍ഡ് കണ്ട ചെറിയ വഴിയേ വണ്ടി തിരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും മഞ്ഞ പൂശിയ സര്‍ക്കാര്‍  ക്വാര്‍ട്ടേഴ്സുകള്‍. ഇടയ്ക്കൊരു സ്കൂള്‍ കെട്ടിടം. അത് സ്റ്റേറ്റ് സ്കൂള്‍. വീണ്ടും യാത്ര. മുന്നില്‍ ഒരു  മൈതാനം...പുഴ..നീണ്ട പാളങ്ങള്‍....ഇനി അങ്ങോട്ട് പാതയില്ല...വഴി തെറ്റിയോ? ശകടം തിരിച്ചു; വന്ന വഴിയേ. ആദ്യം കണ്ട സ്റ്റേറ്റ് സ്കൂളിനടുത്ത് വഴിയരികിലൂടെ കഷണ്ടിതലയും. കൊമ്പന്‍മീശയും, ഒത്ത ഉയരവുമുള്ള ഒരു മധ്യവയസ്കന്‍ പെട്ടിയും തൂക്കി നടന്നു പോകുന്നു. വെള്ള ഷര്‍ട്ടും,കറുത്ത പാന്റും. അദേഹത്തിന്നടുത്ത് വണ്ടി നിര്‍ത്തി നവോദയ സ്കൂള്‍ എവിടെയാണ് എന്നന്വേഷിച്ചു. “ആരാണ്, എന്താണ്” എന്നീ മറുചോദ്യങ്ങള്‍ക്കപ്പുറം “ഞാന്‍ അവിടത്തെ പ്രിന്‍സിപ്പലാണ്” എന്ന ആശ്വാസവാചകം. വേലുസാറുമായുള്ള ആദ്യ കൂടിക്കാഴ്ച ആ റോഡരികില്‍ നിന്ന്‍ മന്തക്കാട്ടെ ആല്‍ച്ചുവട്ടിലെ ചെറിയ ഹോട്ടലിലേയ്ക്ക് നീണ്ടു. എന്നെ ആദ്യം മാഡം എന്നു വിളിച്ചത് വേലു സാറാണ്. ഇരുപത്തിരണ്ടു വയസ്സുകാരി അതോടെ ടീച്ചറായി...

രണ്ടു ക്വാര്‍ട്ടേര്‍സും മാമരങ്ങളും ഒരു ഓലഷെഡുമുള്ള മഹാസ്ഥാപനം ഞങ്ങള്‍ക്ക് മുന്നില്‍ ഒളിച്ചുകളിച്ചത് ഡിസംബറിലെ അവധിക്കാലം ആയത് കൊണ്ടാണ്. ഒരു സ്കൂള്‍ കെട്ടിടത്തിന്റെ രൂപഭാവങ്ങളൊന്നും ഇല്ലെങ്കിലും വിദ്യാര്‍ത്തികളുണ്ടായിരുന്നെങ്കില്‍ തിരിച്ചറിയപ്പെടാതെ പോകില്ലായിരുന്നു...ഇന്നും വിദ്യാര്‍ഥികളില്ലാത്ത കാമ്പസിനെ ഭയമാണ്; ഒരു മൌനരാക്ഷസനെ പ്പോലെ...

ആദ്യത്തെ ഇന്‍റര്‍വ്യു , ആദ്യത്തെ ജോലി, എല്ലാം ആദ്യാനുഭവങ്ങളായിരുന്നു. എന്നെ സ്കൂളിലാക്കി മടങ്ങുന്ന അജിയെ കാഴ്ച തീരും വരെ നോക്കി നില്‍ക്കുമ്പോള്‍ പുറകില്‍ വേലു സര്‍ ഉണ്ടെന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. കുറച്ചു നടന്നു തിരിഞു നോക്കിയ അജിയോട് ‘ Don’t worry.. We all are here’ എന്നു ഒരു പിതാവിന്റെ ഉത്തരവാദിത്വത്തോടെ സ ര്‍  പറഞ്ഞു.

ഒരു ടീച്ചര്‍ ആവുക എന്നതായിരുന്നു സ്കൂള്‍ വിദ്യാഭ്യാസകാലത്തെ ആഗ്രഹം. ഒരു ഇന്‍സ്പെക്ഷന്‍ കാലത്ത് “ആരാവണം എന്നാണാഗ്രഹം” എന്ന AEO യുടെ ചോദ്യത്തിന് ക്ലാസ്സിലെ കൊച്ചു മിടുക്കി “ടീച്ചര്‍” എന്ന്‍ സന്ദേഹമെന്യേ പറഞ്ഞു...സ്റ്റാഫ്റൂമില്‍ വിളിച്ച് വരുത്തി പ്രിയപ്പെട്ട കണക്ക് ടീച്ചര്‍ “എന്തുകൊണ്ട് ഡോക്ടറാവണം എന്നു പറഞ്ഞില്ല?” എന്ന്‍ ശകാരിച്ചു..എന്റെ സ്വപ്നങ്ങളില്‍ എവിടേയും ഒരു ഡോക്ട ര്‍  ഉണ്ടായിരുന്നില്ല. ഇന്ന്‍ സഹോദരന്റെ മകള്‍ ദുര്‍ഗ്ഗ ടീച്ചറായി ഞങ്ങളെയെല്ലാം സ്റ്റുഡന്‍റ്സ് ആക്കി അഭിനയിക്കുമ്പോള്‍ അവളില്‍ ഞാന്‍ എന്റെ ബാല്യത്തെ അറിയുന്നു. പിന്നീട് വായനയും, രാഷ്ട്രീയവും, ചിന്തകളും അസ്വസ്ഥമാക്കിയ കൌമാരത്തില്‍ എത്രയും പെട്ടെന്ന് ജോലി നേടുക എന്നത് മാത്രമായി ലക്ഷ്യം. സാങ്കേതിക പഠനം തിരഞ്ഞെടുത്തത് അതുകൊണ്ടു മാത്രം. ലക്ഷ്യം ചെറുതായി..മാര്‍ഗ്ഗം പിഴച്ചു എന്നൊക്കെ പിന്നീട് പലപ്പോഴും വേദനിച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടും ഒടുവില്‍ ഞാന്‍ ടീച്ചറായി. പഠിച്ചതല്ല പഠിപ്പിക്കുന്നത് എന്നു സങ്കടപ്പെട്ടിട്ടേയില്ല. എന്തുകൊണ്ടെന്നാല്‍ ഒരു ഫാക്ടറിയിലെ ജീവനില്ലാത്ത വസ്തുക്കളേക്കാള്‍ വര്‍ണവൈവിധ്യങ്ങളുള്ള വിദ്യാര്‍ഥികളുടെ ലോകത്തെ ഞാന്‍ ഇഷ്ടപ്പെട്ടു. പഠിച്ചത് പഠിപ്പിക്കുന്നതിന് പകരം പഠിപ്പിക്കാനായി പഠിച്ചുകൊണ്ടിരുന്നു. പഠിച്ചതധികവും വിദ്യാര്‍ത്തികളില്‍ നിന്നു തന്നെ.

മലമ്പുഴ നവോദയയിലെ ഓരോ ദിവസവും പുതുതായി എന്തെങ്കിലും സമ്മാനിച്ചിരുന്നു..കാമ്പസില്‍ ജീവിതമുണ്ടായിരുന്നു...കാര്‍ഷെഡ്ഡിലെ ക്ളാസ് റൂം, ഓടിളകി വീഴുന്ന കെട്ടിടങ്ങള്‍, കട്ടിലില്‍ പെയ്തിറങ്ങുന്ന മഴയ്ക്കായി കാത്തു വയ്ക്കുന്ന ബക്കറ്റുകള്‍, കാറ്റ് വീശുമ്പോള്‍ മാങ്ങ പെറുക്കാനായി ക്ളാസ് വിട്ടോടുന്ന കുട്ടികള്‍, കുട്ടികളെ കുളിക്കാന്‍ പുഴയില്‍ കൊണ്ടുപോകുന്ന അദ്ധ്യാപകര്‍...ദുരിതങ്ങളും കഷ്ടപ്പാടുകളും ആത്മബന്ധങ്ങളുടെ പൂച്ചില്ലകള്‍ വിടര്‍ത്തി. പാലക്കാടെ കുട്ടികളും അന്നത്തെ സഹപ്രവര്‍ത്തകരും അത്രയേറെ പ്രിയപ്പെട്ടവരായത് മറ്റൊന്നു കൊണ്ടും അല്ല.

22ആമത്തെ വയസ്സില്‍ , അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോള്‍ ആദ്യമായി അച്ഛനമ്മമാരെ പിരിഞ്ഞ് സ്കൂളില്‍ ചേരാനെത്തിയ കുട്ടിയുടെ അതേ ആശങ്കകളും,കൌതുകവും,സങ്കടവുമായിരുന്നു എനിക്കും. എത്ര പെട്ടെന്നാണ്  കാമ്പസിലെ ഓരോ കുട്ടിയും. ഓരോ മണ്‍തരിയും ,ഓരോ  ജീവജാലങ്ങളും അവിടെ നിറഞ്ഞിരുന്ന വായു  പോലും എന്‍റേതാണെന്ന മാനസികാവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ മാറിയത്? ആ ഒരു ഫീലിങ് പിന്നീട് ജോലി ചെയ്തിടങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ല..92 മുതല്‍ 2002 വരെയുള്ള പത്താണ്ടുകളിലേയ്ക്ക് പിന്തിരിയുമ്പോള്‍ എന്തെന്ത് ഓര്‍മ്മകള്‍? എത്രയെത്ര മുഖങ്ങള്‍? വരച്ചു തീര്‍ക്കാനാവാത്തത്ര ഓര്‍മ്മച്ചിത്രങ്ങള്‍..

ഞാന്‍ join ചെയ്യുമ്പോള്‍ ഒമ്പതാം ക്ളാസിലായിരുന്ന അന്നത്തെ electricians മോഹനും അനിലുമടങ്ങുന്ന സംഘം ഇന്ന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയിനിയെ കാണാന്‍ എന്നെ കൂട്ടിക്കൊണ്ടു പോയ അനില്‍ V R, സ്കൂളില്‍ അഡ്ജസ്റ്റ് ചെയ്യുന്നത് വരെയും എന്റെ ക്വാര്‍ടെര്‍സിലും supw മുറിയിലും ചുറ്റിപ്പറ്റി നിന്നിരുന്ന രമേഷ്, അമ്മേ എന്ന്‍ വിളിച്ചോട്ടെ എന്നു ചോദിച്ച മനു, ഒരിക്കല്‍ കവിളില്‍ ഒരുമ്മ തന്നു ഓടിപ്പോയ ശബ്ന, എന്റെ കൈ പൊള്ളിയപ്പോള്‍ സ്വന്തം ബാഗിലുണ്ടായിരുന്ന മരുന്ന്‍ തപ്പിയെടുത്ത് പുരട്ടി തന്ന ഏഴാം ക്ളാസുകാരി ഷീന...ഹൃദയത്തില്‍ നിറയുന്ന സ്നേഹ വല്‍സല്യങ്ങളോടെയേ എനിക്കാ കാമ്പസിലൂടെ കയറിയിറങ്ങി നടക്കാനാവൂ...

കൂട്ടത്തില്‍ നെഞ്ച് പൊട്ടുന്ന വേദനയോടെ രണ്ടു മുഖങ്ങള്‍...-- ,സരിതയും ഷീബയും. സരിതയുടെ മരണത്തോടനുബന്ധിച്ച് അന്നത്തെ പന്ത്രണ്ടാം  ക്ളാസ്സ് കുട്ടികള്‍ ,മോഹനും അനൂപും രഘുവുമൊക്കെ കാണിച്ച പക്വത പരാമര്‍ശിക്കാതെ വയ്യ. കൂട്ടത്തിലൊരാള്‍ ഇല്ലാതായ ദു:ഖം ഉള്ളിലടക്കി അദ്ധ്യാപകരെ ആശ്വസിപ്പിക്കാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്ക് സാധിക്കാന്‍?
ഷീബയടക്കമുള്ള 35 പെണ്‍കുട്ടികളും എന്റെ കുടുംബവും ഒരു കെട്ടിടത്തിലാണ് ഒന്നര വര്‍ഷത്തോളം ജീവിച്ചത്. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ മുന്നിലെ കാര്‍പോര്‍ച്ചില്‍ നടത്താറുള്ള കള്‍ച്ചറല്‍ പ്രോഗ്രാം മതില്‍ക്കെട്ടിനുള്ളില്‍ അടച്ചിടപ്പെട്ട കുട്ടികള്‍ക്ക് ഇതൊക്കെ എങ്ങിനെ സാധിക്കുന്നു എന്ന്‍ അതിശയിപ്പിക്കുന്നതായിരുന്നു.നെഞ്ചോളം കയറ്റി പാവാടയിട്ട ചുരുണ്ട മുടിക്കാരി ഷീബ ഇന്നും കണ്ണിലുണ്ട്. കോയംപത്തൂരെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ‘ആ പച്ച ടാപ്പില്‍ വെള്ളമുണ്ട്. എടുത്തു തരുമോ അങ്കിളെ’ എന്ന അജിയോടുള്ള ചോദ്യം ഇപ്പൊഴും കാതിലുണ്ട്. ദാമോദരേട്ടന്‍, പ്രേമ ചേച്ചി, ഡേവിസ് സര്‍, സുരേഷ് സര്‍ ...കാമ്പസ് മരണങ്ങള്‍ ഒരുപാട് കണ്ടു.

ജീവനക്കാരുടെ കണ്ണിലൂടെ വളര്‍ന്ന് വലുതായി; കുട്ടികളും സ്കൂളും. പരാധീനതകള്‍ ഒടുങ്ങി. കെട്ടിടങ്ങള്‍ പല രൂപഭാവങ്ങളില്‍ പണിതുയര്‍ക്കപ്പെട്ടു. റോഡുകളായി...വഴിവിളക്കുകളായി...പഴമയെ ഇഷ്ടപ്പെടുന്ന ഒരു വിഡ്ഡിമനസ്സിന്നുടമയായത് കൊണ്ടോ എന്തോ, വികസനത്തിലേയ്ക്കുള്ള വഴിമദ്ധ്യേ എന്തൊക്കെയോ കൈമോശം വന്നത് പോലെ...ഒരുപക്ഷേ കാലം സമ്മാനിച്ച അനിവാര്യതകളാവാം...വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കാമ്പസില്‍ ചെന്നപ്പോള്‍ മുറിച്ച് മാറ്റപ്പെട്ട വന്മരങ്ങള്‍ വല്ലാത്ത അസ്വസ്ഥതയായി..

സാങ്കേതിക വിദ്യാഭ്യാസം മാത്രമായിരുന്നു മാനദണ്ഡം എന്നത് കൊണ്ട് ,സാധാരണ മറ്റ് അദ്ധ്യാപകരുടെ പോലെ കുട്ടികളുടെ മന:ശാസ്ത്രം പഠിച്ചിട്ടല്ല ഞാന്‍ അധ്യാപിക ആയത്. പ്രായത്തിന്റെ അപക്വതയും, അനുഭവസമ്പത്തിന്റെ അഭാവവും, supw എന്നതിന് കൃത്യമായ ഒരു നിര്‍വ്വചനം നവോദയ വിദ്യാലയ സമിതിയ്ക്ക് ഇല്ലാതിരുന്നതും അന്നത്തെ എന്നെ ഒരു മോശം അധ്യാപികയാക്കി എന്നതാണ് എന്റെ തിരിച്ചറിവ്. വിദ്യാര്‍ഥികളുടെ കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരുന്നു. തങ്ങളുടേതായ അച്ചടക്കം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന അധ്യാപക പൊതുസമൂഹത്തിന്റെ ഭാഗമായിരുന്നു ,ഞാനും.  വര്‍ഷങ്ങളായി മാസത്തിലൊരിക്കലെങ്കിലും വിദേശത്തു നിന്നും എന്നെ വിളിക്കാറുള്ള ആദ്യ ബാച്ചിലെ സതീഷ്. കുറച്ചു നാള്‍ മുന്പ് മുതല്‍ പതിവായി വിളിക്കുന്ന ശബരീഷ്, മാഡത്തിന് എന്നെ പിടികിട്ടിയോ എന്ന്‍ ചോദിക്കുന്ന കൃഷ്ണരാജ്..വിളിക്കുംപോഴൊക്കെ മണിക്കൂറുകളോളം സംസാരിക്കുന്ന ജേക്കബ്..fbയിലൂടെ ഒരു സുഹൃത്തായി പരിഗണിക്കുന്ന സജീവ്, വിപിന്‍, അബിദ്, രെമണ്‍, ഉട്ടോപ്യന്‍. എന്നെ ഓര്‍മ്മിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമെന്തെന്ന് ഈയുള്ളവള്‍ അതിശയിക്കുന്നു.

തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും വ്യക്തികളാണെന്നും അവരുടെ കാഴ്ചപ്പാടിലൂടെ പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ടെന്നും മനസ്സിലാക്കാന്‍ വീണ്ടും  വര്‍ഷങ്ങള്‍ വേണ്ടിവന്നു...പാലക്കാടെ കുട്ടികളാണ് എന്റെ ഗുരുക്കന്മാര്‍ എന്നു ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. ഇന്നത്തെ  ഞാനും അന്നത്തെ കുട്ടികളും ചേര്‍ന്ന് വീണ്ടുമൊരു അധ്യയനകാലം വൃഥാ ആശിക്കുന്നത് ഒരു പാശ്ചാതാപചിന്ത തന്നെയാണ്. പ്രായശ്ചിത്തം ചെയ്യാന്‍ ഒരു മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോഴത്തെ വിദ്യാര്‍ഥികളെ വ്യക്തികളായി കാണുക. ഹൃദയം കൊണ്ട് മനസ്സിലാക്കുക..സ്നേഹിക്കുക....