Monday, December 19, 2011

ജീവിതം

ഔദ്യോഗിക ജീവിതത്തിലെ പതിമൂന്നാമാണ്ടിലാണ് മാഹി നവോദയ വിദ്യാലയത്തില്‍ എത്തിപ്പെടുന്നത്.മുകുന്ദന്റെ വരികളിലൂടെ കണ്ടറിഞ്ഞ മയ്യഴിയില്‍ ജീവിക്കുക എന്ന സ്വപ്ന സാക്ഷാത്കാരമായിരുന്നു അത്.വന്നു ചേര്‍ന്ന ആദ്യനാളുകളില്‍ തന്നെ" അലസരും മടിയരുമായ മയ്യഴിയുടെ മക്കള്‍" എന്ന മുകുന്ദന്റെ വരികള്‍ തികച്ചും ശരിയാണെന്ന് തോന്നി.കവലകളില്‍, കടവരാന്തകളില്‍, ബസ്സ്റ്റോപ്പുകളില്‍ മണിക്കൂറുകളോളം ഒന്നും ചെയ്യാതെ നില്‍ക്കുന്ന, ഇരിക്കുന്ന പുരുഷന്മാര്‍.വൈകുന്നേരങ്ങളിലെ മത്സ്യക്കച്ചവടക്കാരന് മുന്നില്‍ മണിക്കൂറുകളോളം വെറുതെ നോക്കി നില്‍ക്കുന്ന ആളുകള്‍.രാവിലെ മുതലേ മദ്യം മണക്കുന്ന മയ്യഴിയിലെ പുരുഷന്മാരേ കാണുമ്പോഴെല്ലാം വേവലാതിയോടെ ഞാനോര്‍ത്തത് അവരുടേ കുടുംബങ്ങളിലെ സ്ത്രീകളെക്കുറിച്ചായിരുന്നു.
എങ്ങിനെയെന്നറിയില്ല..മകന്റെ/മകളുടെ ക്ളാസ്സ് ടീച്ചറോട് അമ്മമാര്‍ സങ്കടങ്ങളും പ്രശ്നങ്ങളും പറഞ്ഞു തുടങ്ങി."ഓര് എപ്പം കരേലാ..കടലില്‍ പോണില്ല" എന്ന ആവലാതിയ്ക്ക് പോലും എന്റെ ഉറക്കം നഷ്ടപ്പെടുത്താനായി..ഏത് രീതിയില്‍ ഈ സ്ത്രീകളെ സഹായിക്കാനാകും എന്ന ചിന്തയ്ക്കൊടുവില്‍ എന്റെ ഉള്ളില്‍ തെളിഞ്ഞ പരിഹാര മാര്‍ഗ്ഗം ഇവര്‍ക്കെല്ലാം സ്വന്തമായി വരുമാനമാര്‍ഗ്ഗം ഉണ്ടാക്കുക എന്നതാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനൊരാളുണ്ടാവുകഎന്നത് പോലും എത്ര വലിയ സാന്ത്വനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഇക്കാലത്താണ് പ്രശസ്ത ചിത്രകാരിയായ രാധ ഗോമതിയുമായി ഒരു സൌഹ്റൂദം ഉണ്ടാകുന്നത്.രാധയുടെ വര്‍ക്ഷോപ്പുകളിലെ, എക്സിബിഷനുകളിലെ സാന്നിധ്യം സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സമ്മാനിച്ചു.തയ്യല്‍കടകളില്‍ മിച്ചം വരുന്ന തുണികള്‍ കൊണ്ട് മനോഹരമായ ബാഗുകള്‍ ഉണ്ടാക്കുന്ന ആശയം രാധയില്‍ നിന്നാണ് എനിക്കു ലഭിച്ചത്.

അങ്ങിനെയാണ്, എന്റെ കുട്ടികളുടെ അമ്മമാര്‍ക്കായി വിവിധതരത്തിലുള്ള തുണിബാഗുകളുടെ നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.വിദ്യാലയത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന ഏതൊരു സംരംഭത്തേയും പിന്തുണയ്കുന്ന പ്രിന്സിപ്പലിന്റെ നേതൃത്വവും സഹകരണവും പരിപാടിയെ വന്‍ വിജയമാക്കിതീര്‍ത്തു. മുപ്പത്തഞ്ചോളം സ്ത്രീകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മറ്റെല്ലാം മറന്നു, ആവേശത്തോടെ പങ്കാളികളായി.പലരുടെ ആശയങ്ങള്‍ ഒന്നായപ്പോള്‍ പഴയ കര്‍ട്ടനും പാന്‍റുകളും, ബെഡ് ഷീറ്റുകളുമെല്ലാം മനോഹരങ്ങളായ ബാഗുകളായി മാറി.
മാസത്തിലൊരിക്കല്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കണം എന്ന്‍ എല്ലാവരും ആവശ്യപ്പെട്ടു.പിരിയുന്നതിന് മുന്പ് അവരെല്ലാം നന്ദി പറഞ്ഞു ,രണ്ടു ദിവസം എല്ലാം മറന്ന്‍ ഇത്രയും സ്ത്രീകളോടൊപ്പം ഒരുമിച്ചിരിക്കാനും പ്രവര്‍ത്തിക്കാനും സാഹചര്യമൊരുക്കിയതിന്.അവരില്‍ പലര്‍ക്കും വീടിന് പുറത്തൊരു ലോകമില്ലായിരുന്നു." എന്റെ വീടിന്റെ ജനല്‍ ഗ്ളാസ്സുകള്‍ പോലും പത്രം കൊണ്ട് ഒട്ടിച്ചു മറച്ചിരിക്കുന്നു എന്ന്‍ ഒരമ്മ സങ്കടപ്പെട്ടു.
ഇന്ന്‍ എനിക്കു വലിയൊരു സന്തോഷത്തിന്റെ ദിവസമാണ്. നാളെ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുന്നു.അതിനു വേണ്ട ഊര്‍ജ്ജവും ധൈര്യവും സാഹചര്യവും സമ്മാനിച്ചത് ടീച്ചറാണ്, അത് കൊണ്ട് ടീച്ചര്‍ തന്നെ ഉദ്ഘാടനം ചെയ്യണം എന്ന്‍ അവര്‍ ആവശ്യപ്പെടുന്നു.ഇപ്പോള്‍ കണ്ണ്‍ നിറയുന്നത് എന്‍റെയാണ്.

5 comments:

  1. അതുശരി. അപ്പൊ ഇത്ര മിടുക്കിയായിട്ടാ ഒന്നും ചെയ്യാനില്ലാത്ത പോലെ സങ്കടവുമായിരിക്കുന്നത്,അല്ലേ..
    നല്ല അടി കിട്ടും,ഇനിയും സങ്കട കവിതകള്‍ എഴുതിയാല്‍...

    ReplyDelete
  2. പ്രിയപ്പെട്ട കൂട്ടുകാരി,
    അവിചാരിതമായി എത്തിപ്പെട്ടതാണ് ഇവിടെ!
    ഇത്രയും മഹത്തായ ഒരു കാര്യം മാഹിയിലെ സ്ത്രീകള്‍ക്കായി ചെയ്തിട്ട്, എന്തേ, ഈ പോസ്റ്റ്‌ കൂടുതല്‍ വായനക്കാരിലേക്ക് എത്തിയില്ല?
    ഒരു സ്ത്രീക്ക് ജീവിതമാര്‍ഗം കാണിച്ചു കൊടുത്താല്‍, ഒരു കുടുംബവും,പിന്നീടു ഒരു സമൂഹവും രക്ഷപ്പെടും!
    അക്ഷരത്തോടപ്പം,നന്മയും സ്നേഹവും പകര്‍ന്നു നല്‍കണം,കേട്ടോ!
    ഒരു പാട് തവണ,മാഹിയില്‍ കൂടി കടന്നു പോയിട്ടുണ്ട്!
    അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  3. CONGRATULATIONS..HATS OFF TO YOU TEACHER..

    ReplyDelete
  4. സേതുലക്ഷ്മി,അനുപമ..ഇതൊന്നും അത്ര മഹത്തായ കാര്യമല്ല..
    വളരെ ചെറിയ ഇലയനക്കങ്ങളാണ്..നന്ദിയുണ്ട് രണ്ടുപേരോടും..മനീഷിനും നന്ദി.

    ReplyDelete
  5. കേള്‍ക്കുന്നതും പറയുന്നതും നല്ലത് നോക്കി
    പ്രാവര്‍ത്തികം ആകാന്‍ കഴിയുന്ന ഈ സായം
    സന്ധ്യയെ എച്ച്മുവിന്റെ സ്ക്രീനില്‍ കണ്ടപ്പോള്‍
    ഒന്ന് വന്നു കാണാം എന്ന് തോന്നി...വെറുതെ ആയില്ല.

    ഒരു മനസ്സ് നിറഞ്ഞ അഭിനന്ദനം അതോടൊപ്പം ഇനിയും നല്ല ആശയങ്ങളുമായി മുന്നോട്ടു പോവാന്‍ ആശംസകളും..

    ReplyDelete